ഹരാരെ: ഐസിസി അണ്ടർ19 പുരുഷ ഏകദിന ലോകകപ്പ് ക്രിക്കറ്റ് കിരീടം റിക്കാർഡ് നേട്ടത്തോടെ ഇന്ത്യ സ്വന്തമാക്കുമോ? അതോ, ഇംഗ്ലണ്ട് രണ്ടാം കപ്പുയർത്തുമോ എന്ന് ഇന്നറിയാം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നിന് ഹരാരെ സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിലാണ് മത്സരം.
ചാന്പ്യൻ പട്ടത്തിൽ അഞ്ച് കിരീടവുമായി ഒന്നാമതുള്ള ഇന്ത്യയുടെ ലക്ഷ്യം ആറാം കിരീടമാണ്. ടൂർണമെന്റിൽ അപരാജിതരായി മുന്നേറുന്ന ഇന്ത്യക്ക് നിലവിലെ ഫോമിൽ അത് അപ്രാപ്യമല്ല. സെമിയിൽ റിക്കാർഡ് റണ്‍ ചേസിലുടെ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി. 311 റണ്‍സ് വിജയലക്ഷ്യം വെറും 41.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. എന്നാൽ, ടൂർണമെന്റിൽ അപരാജിതരായി എത്തുന്ന ഇംഗ്ലണ്ട് ശക്തമായ വെല്ലുവിളിയുയർത്തും.
റിക്കാർഡ് കപ്പ്
നിലവിൽ അഞ്ച് പ്രാവശ്യം കപ്പുയർത്തിയ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. രണ്ടാമതുള്ള ഓസ്ട്രേലിയ നാല് പ്രാവശ്യം ചാന്പ്യൻമാരായി. 2000, 2008, 2012, 2018, 2022 വർഷങ്ങളിൽ ഇന്ത്യ കപ്പുയർത്തിയപ്പോൾ 2024ൽ ഫൈനലിൽ കാലിടറി.
ശ്രദ്ധാകേന്ദ്രം
നിലവിലെ ചാന്പ്യന്മാരായ ഓസ്ട്രേലിയയെ സെമിയിൽ പരാജയപ്പെടുത്തി ഫൈനലിനിറങ്ങുന്ന ഇംഗ്ലണ്ടിന്റെ കരുത്ത് ബെൻ മയേഴ്സ് (399 റണ്‍സ്), റ്യൂ (299 റണ്‍സ്) എന്നിവരാണ്. ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതുള്ള പേസർ മാന്നി ലുസ്ഡെൻ (15) ഇന്ത്യൻ ബാറ്റർമാർക്ക് വെല്ലുവിളിയുയർത്തും. 10 വിക്കറ്റുമായി സ്പിന്നർ റാഫി ആൽബർട്ടിന്റെ പിന്തുണയുമുണ്ട്.
പതിനാലുകാരൻ വൈഭവ് സൂര്യവംശിയുടെ (264) സ്ഫോടനാത്മക ബാറ്റിംഗ് ഇന്ത്യക്ക് വെടിക്കെട്ട് തുടക്കവും ആത്മവിശ്വാസവും നൽകും. ക്യാപ്റ്റൻ ആയുഷ് മാത്രെ, സെമിയിൽ സെഞ്ചുറി നേടിയ മലയാളി താരം ആരോണ്‍ ജോർജ് എന്നിവരെല്ലാം മികവ് തെളിയിച്ചു കഴിഞ്ഞു. 11 വിക്കറ്റുമായി ഹെനിൽ പട്ടേലാണ് ഇന്ത്യൻ വിക്കറ്റ് വേട്ടക്കാരിൽ മുന്നിൽ.